Sunday, August 25, 2024

ഉള്ളും പുറവും



 വാതിലിലൂടെ അവൾ പുറത്തേക്കു നോക്കി. ഉഷ്‌ണകാലം പൊടി പുരണ്ടും ശൈത്യകാലം പുകയിട്ടും പുറത്തെ കാഴ്ചകൾ, ജനാല ചില്ലിലൂടെ മങ്ങിയേ അവൾ കണ്ടിട്ടുള്ളു. ഇനി അവ തുറന്നിട്ടാൽ തന്നെ ജനലഴികൾ ഒരു തടസ്സമാണ്.
മഴ മേഘങ്ങൾ ജലധാരയായി ചിതറി വീഴുന്ന നയനസുഭഗമായ സായാനങ്ങളിൽ, ആവി പാറുന്ന കാപ്പി നുകരവെ പലപ്പോഴും അവൾ അറിയാതെ മോഹിക്കുമായിരുന്നു... ഈ ജനലഴി പിഴുതെറിഞ്ഞാലൊ, ഈ ചില്ല് അടിച്ചു തകർത്താലൊ...! വീട്ടിൽ വായുവും വെളിച്ചവും നിറയട്ടെ. ഒരിക്കൽ അവളത് ചെയ്തു! ഒപ്പം വാതിലും തല്ലി പൊളിച്ചു !! 

മലർക്കെ തുറന്ന ജനാലയും വാതിലും കണ്ട ചിലർ, അവൾക്ക് സ്തോത്രം പാടി: ധീര! സ്വതന്ത്ര !! 

"കള്ളൻ കേറില്ലെ?" എന്ന് ചോദിച്ച ചില "മഡയർ"ക്കുള്ള മറുപടി ജനം നൽകി: "എങ്കിൽ അതിന് പഴിക്കേണ്ടത് കള്ളനെയാണ്, അവളെയല്ല."

ആദ്യമൊക്കെ, തുറസായ ജനാലപ്പടിയിൽ കിളികൾ വന്ന് കളകൂജനം മുഴക്കുന്നതും, വാതിൽ പടിയിൽ പൂച്ച ചുരുണ്ടു കൂടി ഉറങ്ങുന്നതും കണ്ട് അവൾ വാത്സല്യാതിരേകത്താൽ ആനന്ദിച്ചു. അധികം വൈകാതെ , പക്ഷി കാഷ്ടങ്ങൾ കോരലായി അവളുടെ പണി. പൂച്ച കലത്തിൽ നിന്നും മീൻ കട്ടു കൊണ്ടു പോകൽ പതിവായി. ചിലന്തി വലകളും, അഴുക്കും ചേറും ക്ഷുദ്രജീവികളും കൊണ്ട് "ഉളള്" മലിനമായി. 

രാത്രി നായ്ക്കളും കുറുക്കന്മാരും കയറുന്നതും നോക്കി അവൾ കാവലിരുന്നു, തളർന്നു. അവൾ തൂങ്ങിയുറങ്ങിയപ്പോൾ കള്ളന്മാർ യഥേഷ്ടം വീട് കട്ടു മുടിച്ചു. വന്യമൃഗങ്ങളെ അവൾ വിരട്ടി ഓടിക്കാൻ പോരാടി. വന്യ മനുഷ്യരോട് അവൾ പോരാടി തോറ്റു.

Saturday, August 24, 2024

ആദർശ പടച്ചട്ട




തട്ടമിട്ടാൽ ഭയങ്കര ചൊറിച്ചിലാണ്"

 "ആർക്ക്"

 "ഇടുന്നവർക്കോ "

 "അല്ല അത് കാണുന്നവർക്ക് "

 "അതോ തട്ടമല്ലത്രെ അവരുടെ പ്രശ്നം "

പിന്നെ..?

 ആ വസ്ത്രത്തിന് പിന്നിലൊരു ആദർശം ഉണ്ട്

 അടിച്ചമർത്തപ്പെട്ടവരെ നിർഭയത്വത്തിലേക്ക് കൈപിടിച്ചുയർത്തിയ ഒരു ആദർശം. നമുക്കറിയാം സ്ത്രീകൾ ഇസ്ലാമിക വസ്ത്രം ധരിച്ചുകൊണ്ട് ഉയരങ്ങൾ കീഴടക്കിയ കഥകൾ

  ഇസ്ലാമിൽ അടിയുറച്ചവളെ അവർക്ക് വേണ്ടപോലെ കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല അതാണ്ത്ര പ്രശ്നം

 ജനിച്ചപ്പോഴേ മരിച്ചുപോയ കമ്മ്യൂണിസത്തിന്റെ മയ്യത്തുമായി വിലാപയാത്ര പോകുന്നവർക്ക് അവളെ എന്തിനാണാവോ...?

 സ്വാതന്ത്ര്യം വേണ്ടേ പെണ്ണേ എന്ന് ചോദിച്ചവർ മുറവിളി കൂട്ടുന്നതിന് പിന്നിലെ ഗൂഡ തന്ത്രം അവൾ പണ്ടേ തിരിച്ചറിഞ്ഞതാണ് 

  പീഡന പരാതികളുടെ തീവ്രതയാളുന്ന "ശ്രീമതി" മാരെന്നും അവിടെ ഇപ്പോഴും സ്വതന്ത്രരല്ലെന്ന് അവൾക്കറിയാം

  തട്ടത്തിലൂടെ അവർക്ക് ഊരിയെറിയേണ്ടത് അവളുടെ ആദർശത്തെയാണ് 

  അവർക്കറിയില്ലല്ലോ ആ തട്ടം ഫറോവയുടെ തെമ്മാടി കൂട്ടത്തിനു മുന്നിൽ മുട്ടുമടക്കാതെ മരണം വരിച്ച ആസ്യ അണിഞ്ഞിരുന്നതായിരുന്നുവെന്ന് 

 ഇസ്ലാമിനെ നെഞ്ചോട് ചേർത്ത് ധീര രക്തസാക്ഷിത്വം വരിച്ച സുമയ്യയുടെ തലയിലുമുണ്ടായിരുന്നുവാ വസ്ത്രം 

 പല കാലങ്ങളിലായി പല കൊമ്പന്മാരും ഊരിയെറിയാൻ ശ്രമിച്ച ആ തട്ടം ഇന്ന് അവളുടെ ശിരസ്സിലുണ്ട്
 അജയമായ അവളുടെ ആദർശവും. !

Thursday, December 7, 2023

കുഞ്ഞാറ്റ

നിൽപ്പതുനോക്കി ബഹുമുഖമാം
കെട്ടിടം താഴ്‌ന്നുപോകയായ്
ചുറ്റുമായ് ഇരുകുന്നു തന്നെ
കണ്ണീരിലായ പുഴയോളങ്ങൾ
കതിരിൻ മണിയിതാ ചാവേറുപോൽ
വയറിനായ് ഒന്നും നൽകാനാകതെ 
പിടയുന്നൊരു തെന്നൽ അൽപ്പം രക്തത്തിനായ് 
സ്വന്തമാം രക്തഭൂമിയിൽ

കൈയ്യിലിരിപ്പതുതൻ കളിപ്പാട്ടം
മണ്ണിലായ് കുളിച്ചു നിൽപ്പൂ
തന്നെത്തേടി ആരുമാവഴി വന്നീല
രക്ഷകരായ അയൽക്കാർ തൻ കുടുംബമോ തകർത്തു
ഉദിച്ചു സംശയം കുഞ്ഞാറ്റയിൽ
താനോ അവരോ ശരിയിൽ ഈ മണ്ണിനായ് 
തോറ്റതായ് തുടരേണ്ടതോ ഈ ജീവിതം
ജയിക്കേണ്ടതോ താൻ സ്വന്തമാൾക്കാർക്കുവേണ്ടി 

തുടരുമീ യുദ്ധം അണയില്ലിതു
സമാധാനം പിറക്കുമീ മണ്ണിൽ
അന്നു ഞാനും കളിക്കുമീപാവയാൽ
സർവേശ്വരാ ശക്തി നൽകേണമേയെന്നിൽ
ചുറ്റുമായി തുടരുന്ന പീഢനങ്ങളെ
അറുത്തു മാറ്റുവാനായ്
പറയുമീ സോദർ സ്വാതന്ത്രമെന്തെന്ന്
പറക്കുമീ പാരിൽ തീകൊടിയേന്തി

Monday, December 4, 2023

പൂവേലി

മുത്തുമരതകമായ് മാറി നീ
പുതുനാമ്പായ് ഉദിച്ചു നീ
സർഗാത്മകമാം വെളിച്ചത്തിനുള്ളിൽ 
ജനിപ്പതുനീ പല വർണങ്ങളിലായ്

എൻ ഉള്ളു നിറഞ്ഞുനിൽപ്പതു വേലിയിൽ
അഴകാർന്ന അയൽക്കാരനിലും
കനിഞ്ഞിടുന്നു നീ സ്നേഹാമൃതം 
കൺകുള്ളിർന്നെന്നിൽ
നിന്നെ നോക്കിടുമീ നേരം

പറന്നെത്തലായ് വണ്ടും പൂമ്പാറ്റയും 
നുകർന്നിടുന്നു നിന്നിൽ തേൻതുള്ളികൾ 
വീശിടുമീ കാറ്റിലായ് നിൻ വെന്മയാം 
സുഗന്ധം നിറച്ചീടുന്നു

പൂവേലിയിൽ നിന്നും കിട്ടുമാ
സുരഭിലാന്തരീക്ഷം
പണിയുമാ മതിലിനാൽ കിട്ടുമോ ചുറ്റും!

Friday, November 24, 2023

ഉമ്മുസലമ (റ)

ഇന്ന് നമുക്ക് നബി (സ്വ)യുടെ പ്രിയപത്നിയും പണ്ഡിതയുമായ ഉമ്മു സലമയെ കുറിച്ച് അൽപ്പം സംസാരിക്കാം. 

ഉമ്മു സലമയുടെ രണ്ട് സവിശേഷതകൾ എല്ലാ വിശ്വാസിനികൾക്കും പ്രചോദനമാണ്. ഒന്ന്, ആദർശത്തിലെ ആത്മാർത്ഥതയാണ്. വിശ്വാസ ദാർഡ്യതയുടെയും മാതൃകാ മൂർത്തിയായിരുന്നു ഉമ്മു സലമ: 
ഇസ്‌ലാം ആശ്ലേഷിച്ചതിന്റെ പേരിൽ സ്വന്തം ഭർത്താവിൽ നിന്നും കുഞ്ഞിൽ നിന്നും ഒറ്റപ്പെടുത്തി, കുടുംബം ക്രൂരമായി പീഡിപ്പിച്ചപ്പോഴും ആദർശത്തിൽ നിന്നും തെല്ലും പതറാതെ ഉറച്ചു നിന്ന നമ്മുടെ ഉമ്മ ഉമ്മു സലമ നമുക്കേവർക്കും പ്രചോദനവും ശക്തിയുമാണ്. 

ഇസ്ലാമിന്റെ ആദ്യ കാലഘട്ടത്തിൽ തന്നെ മുസ്ലിമായ അവർ മത സ്വാതന്ത്ര്യത്തോടെയുള്ള ജീവിതത്തിനായി മക്കയിൽ നിന്നും മദീനയിലേക്ക് അനേകം ഖാതങ്ങൾ താണ്ടി പലായനം ചെയ്ത്, ഹിജ്റ നിർവ്വഹിച്ച പ്രഥമ വനിതയായി മാറി.

ഒറ്റപ്പെടുത്തലുകളും ബഹിഷ്കരണങ്ങളും തൃണവൽഗണിച്ച നമ്മുടെ ഉമ്മ,
കല്ലും മുള്ളും കാടും മലയും കാറ്റും കോളും അതിജയിച്ച്, ഈമാനിലേക്ക് കിലോമീറ്ററുകൾ അടിവെച്ചടിവെച്ചടുത്ത സഹനത്തിന്റെ പ്രതീകമായ നമ്മുടെ ഉമ്മയുടെ കഥ... നശ്വരമായ ഭൗതിക നേട്ടങ്ങൾക്കും ആസക്തികൾക്കും വേണ്ടി മതവും ആദർശവും സംസ്കാരവും പരിത്യജിക്കുന്ന ആധുനിക തലമുറയിലെ മുസ്ലിം പെൺകുട്ടികളെ ചിന്തിപ്പിക്കുന്നതാണ്.

രണ്ടാമതായി, ഉമ്മു സലമയുടെ അറിവും കഴിവും ഒരോ മുസ്ലിം സ്ത്രീക്കും ആവേശജനകമാണ്.

നബി(സ) യുടെ വിയോഗത്തിന് ശേഷം ഒരുപാട് കാലം ജീവിച്ച ഉമ്മു സലമ, ആഇശ(റ) നെ കഴിഞ്ഞാൽ രണ്ടാമത് ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത വനിതയാണ്. 

അതിനാൽ തന്നെ സ്വഹാബികളുൾപ്പെടെ അന്നത്തെ നിരവധി പണ്ഡിതന്മാർ അവരോട് സംശയ നിവാരണം നടത്തിയിരുന്നു.

ഇസ്‌ലാമികകർമ്മശാസ്ത്ര വിഷയങ്ങളിൽ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാർക്കും പ്രധാന അവലംബമായിരുന്നു ഉമ്മു സലമയുടെ അവഗാഹം.
ശുദ്ധി, നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജജ് തുടങ്ങി ഒട്ടനവധി കർമ്മശാസ്ത്ര വിഷയങ്ങളിൽ ഇവരുടെ റിപ്പോർട്ടുകൾ നമുക്ക് ഈ കാലഘട്ടത്തിലും വെളിച്ചമേകുന്നു.  

മതത്തിലുള്ള അഗാത ജ്ഞാനത്തിന് പുറമെ, നാനാ വിഷയങ്ങളിലും വിശാലമായ ഉൾക്കാഴ്ച്ചയും ദീർഘദൃഷ്ടിയും ഉമ്മു സലമക്കുണ്ടായിരുന്നു. സാമൂഹിക- രാഷ്ട്രീയ മേഖലകളിൽ പോലും ഈ മഹതിയുടെ കാഴ്ച്ചപ്പാടുകൾ, സാക്ഷാൽ മുഹമ്മദ് നബി (സ്വ) ക്ക് പോലും ദിശയേകിയിട്ടുണ്ട് എന്ന് പറഞ്ഞാൽ പിന്നെ കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ ?

ചരിത്ര പ്രധാനമായ ഹുദൈബിയ്യ സന്ധിയുടെ അവസരത്തിൽ, പ്രവാചകന്റെ (സ്വ) കൽപ്പന അനുചരന്മാർ അനുസരിക്കുന്നില്ലെന്ന് അദ്ദേഹം ആകുലപ്പെട്ടപ്പോൾ ഉമ്മു സലമ (റ) അദ്ദേഹത്തിൽ പോംവഴി പറഞ്ഞു കൊടുത്തു. സ്വന്തം നാടായ മക്കയിലേക്ക് പോകാമെന്ന് കൊതിച്ച അനുചരന്മാർക്ക്, മദീനയിലേക്ക് തന്നെതിരിച്ചു പോകാൻ തീരുമാനിച്ചപ്പോൾ അതിയായ സങ്കടമുണ്ടായതാണെന്നും പ്രവാചകൻ (സ്വ), പരസ്യമായി തല മുണ്ഡനം ചെയ്ത് ഇഹ്റാമിൽ നിന്ന് വിരമിച്ചാൽ അനുചരന്മാർ താനെ അനുസരിച്ചു കൊള്ളും എന്ന് ഉമ്മു സലമ പ്രവാചകനോട് നിർദ്ദേശിച്ചു. പ്രവാചകൻ (സ്വ) ഉമ്മുസലമയുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുകയും പ്രവചിച്ച ഫലം ഉണ്ടാവുകയും ചെയ്തു. ഇവിടെ ഉമ്മു സലമയുടെ വ്യക്തിത്വ സവിശേഷതകൾ ഈ സംഭവത്തിലൂടെ നമുക്ക് ഗ്രഹിക്കാം. ഒന്ന്, പ്രവാചകൻ സ്വല്ലല്ലാഹു അലൈഹി വസല്ലമ ഉമ്മു സലമയുടെ സാമൂഹികവും മനഃശാസ്ത്രപരവുമായ ജ്ഞാനവും കാഴ്ചപ്പാടും വിലമതിച്ചിരുന്നു എന്നതാണ്. രണ്ട് , അദ്ദേഹത്തിന്റെ ധാരണക്ക് അനുസൃതമായി തന്നെ ഉമ്മുസലമക്ക് അവരുടെ കഴിവിനെ പ്രകടിപ്പിക്കാനും പ്രതിഫലിപ്പിക്കാനും കഴിഞ്ഞിരുന്നുവെന്നും ഈ സംഭവത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
ഇത്തരം മഹതികളുടെ ജീവിതം പഠിക്കുവാനും അത് ജീവിതത്തിൽ പകർത്തുവാനും അല്ലാഹു നമ്മെ ഏവരെയും സഹായിക്കുമാറാകട്ടെ, ആമീൻ.

Sunday, November 12, 2023

ആഇശ(റ)

ചരിത്രത്തിൻറെ ഒഴുക്കിനെ സ്വാധീനിച്ച മഹതികളെ പറ്റി ചർച്ച ചെയ്യുമ്പോൾ മുത്തുനബി മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രിയ പത്നിയും പ്രഥമ ഖലീഫയായ അബൂബക്കർ (റ)വിന്‍റെ പുത്രിയുമായ നമ്മുടെ ഉമ്മ ആഇശ ബീവിയല്ലാതെ ആരെക്കുറിച്ചാണ് നാം ആദ്യം സംസാരിക്കുക.

ആഇശ (റ)യെ പറ്റി സംസാരിക്കുമ്പോൾ അവരുടെ ചരിത്രം മുഴുവൻ പറയുകയല്ല നാം ഉദ്ദേശിക്കുന്നത് അവരുടെ വ്യക്തിത്വത്തിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ട മാതൃക യോഗ്യമായ രണ്ട് സവിശേഷതകൾ മാത്രമാണ് നാം ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.

ഒന്ന് അവരുടെ അചഞ്ചലമായ ആത്മവിശ്വാസമാണ് രണ്ട് അവരുടെ അറിവിനോടുള്ള കൗതുകവും അഗാധമായ ജ്ഞാനവും ആണ്. 

വിജ്ഞാനവും സത്യവും അന്വേഷിച്ച് പഠിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുക അവർക്ക് ഒരു ആവേശമായിരുന്നു. ആത്മീയമായ കാര്യങ്ങളെപ്പറ്റി ഗഹനമായി ചിന്തിക്കും. അറിയാത്ത കാര്യങ്ങൾ ചോദിച്ചറിയും. അറിഞ്ഞ കാര്യങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കുകയും ചെയ്യും. ഇനി ആരെങ്കിലും അറിയാത്തവരോ ഒരു കാര്യത്തെ പറ്റി തെറ്റിദ്ധാരണ വെച്ച് പുലർത്തുന്നവരോ ആണെങ്കിൽ ആത്മാർത്ഥമായി അവരെ തിരുത്തുകയും അവരെ പഠിപ്പിക്കുകയും ചെയ്യും. ഒരു ഉദാഹരണം നോക്കൂ...

ഇസ്രാഅ് മിഅ്റാജ് രാവിൽ പ്രവാചകൻ അല്ലാഹുവിനെ നേരിട്ട് കണ്ടു എന്ന് ധ്വനിപ്പിക്കുന്ന ഭാഷയിൽ ആരൊക്കെയോ സംസാരിക്കുന്നത് കേട്ടപ്പോൾ ആഇശ ബീവി അതിധീരമായി അവരെ തിരുത്തി :

*" أنا أول هذه الأمة سأل عن ذلك عن رسول الله "* 

' ഈ കാര്യത്തെക്കുറിച്ച് റസൂലിനോട് ഈ സമുദായത്തിൽ നിന്ന് തന്നെ ആദ്യമായി ചോദിച്ചത് ഞാനാണ്... '
ശേഷം ആഇശ ബീവി വിഷയവുമായി ബന്ധപ്പെട്ട സത്യാവസ്ഥ ആളുകൾക്ക് പറഞ്ഞുകൊടുത്തു.

ഇതാണ് അവരുടെ ആത്മവിശ്വാസം, അവർക്കറിയാം അവർ പറയുന്നത് കൃത്യമായ അറിവിൻറെ പിൻബലത്തിൽ മാത്രമാണ്. അത്ര കൃത്യവും ആത്മാർത്ഥവും ആയി അവർ നബിയിൽ നിന്ന് ഓരോ വിഷയവും പഠിക്കുകയും ഗ്രഹിക്കുകയും ചെയ്തിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നാം ഓരോരുത്തർക്കും വേണ്ട ഏറ്റവും വലിയ സൽസ്വഭാവമാണിത്. അറിയാനുള്ള അതിയായ താല്പര്യം, പഠിച്ചതിൽ ആത്മാർത്ഥതയും കൃത്യതയും പുലർത്താനുള്ള മികവ്, തുടർന്ന് ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ സത്യവും വിജ്ഞാനവും പഠിപ്പിക്കാനുള്ള ആർജ്ജവം. ഇതെല്ലാം ഒരോ മുസ്ലിം സ്ത്രീയുടെ സവിശേഷമായ ഗുണങ്ങളായി മാറേണ്ടതുണ്ട്.

മനസ്സിലാകാത്ത കാര്യങ്ങൾ പല സന്ദർഭങ്ങളിലും നബി(സ്വ) യോട് ആവർത്തിച്ചാവർത്തിച്ച് ചോദിച്ച് വ്യക്തത വരുത്തുക അവരുടെ ഒരു സ്വഭാവമായിരുന്നു. അതുകൊണ്ടുതന്നെ പല വിഷയങ്ങളിലും പല മുതിർന്ന പ്രവാചകനുചരന്മാർക്കും തെറ്റുകൾ വരുമ്പോൾ അത് തിരുത്തി കൊടുക്കുക ആഇശ ബീവിയുടെ ഒരു പ്രത്യേകതയായിരുന്നു. അവരുടെ തിരുത്തുകൾ ക്രോഡീകരിച്ചുകൊണ്ട് മാത്രം ബദറുദ്ദീൻ സറഖ്സി ഒരു ഗ്രന്ഥം പോലും രചിച്ചിട്ടുണ്ട്. 

രണ്ടായിരത്തിലധികം ഹദീസുകൾ പ്രവാചകനിൽ നിന്നും നിവേദനം ചെയ്ത ആഇശ ബീവി
അറിവിന്റെ ആഴക്കടൽ ആയിരുന്നു. കേവലം ഹദീസ് മേഖലയിൽ മാത്രം പരിമിതമായിരുന്നില്ല അവരുടെ അവഗാഹം. അവരുടെ വിജ്ഞാനത്തിന്റെ വിസ്താരം സമകാലികരും ശേഷകാരുമായ പണ്ഡിതന്മാർ എല്ലാം സ്തുതിക്കുന്നതാണ്.

മുഹമ്മദ്‌ ബ്ൻ സീരീൻ എന്ന പണ്ഡിതൻ അഹ്‌നഫ് ബ്നു കൈസ് പറഞ്ഞതായി ഒരു വാക്യം രേഖപ്പെടുത്തുന്നുണ്ട്. 'ഞാൻ അബൂബക്കർ (റ) ഉമർ (റ) തുടങ്ങിയ മഹത്തുക്കളായ പല ആളുകളുടെയും വാക്മികളുടെയും പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ ആഇശയുടെ പ്രയോഗങ്ങളുടെ കിടപിടിക്കുന്നതൊന്നും ഇന്നേവരെ ഞാൻ കേട്ടിട്ടേയില്ല'.

 മറ്റൊരു രിവായത്തിൽ 
മസ്റൂക് പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെ സത്യം. മുഹമ്മദ് നബി (സ്വ) യുടെ അനുചരന്മാരില്‍ മഹാപണ്ഡിതരായ തലമുതിര്‍ന്നവര്‍ ആഇശ(റ)യോട് അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ച് ചോദിച്ച് പഠിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് '.


ഉര്‍വത്തിബ്നു സുബൈര്‍ (റ) എന്ന സ്വഹാബി പറയുന്നതായി നമുക്ക് ഇങ്ങനെ കാണാം : ”ഖുര്‍ആന്‍, അനന്തരാവകാശ നിയമങ്ങള്‍, ഹറാം ഹലാലുകള്‍ (അഥവാ കര്‍മ്മശാസ്ത്രം), കവിത, അറബികളുടെ നാട്ടറിവുകള്‍, കുടുംബപരമ്പരകള്‍ എന്ന് തുടങ്ങി ഒരു വിഷയത്തിലും ആഇശയേക്കാള്‍ അറിവുള്ള ഒരാളെയും ജനങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ല.”

    അല്ലാഹു നമ്മെ ഏവരെയും ഇത്തരം ഉറച്ച ആത്മവിശ്വാസവും ഇൽമും ഉള്ളവരാക്കി തീർക്കുമാറാകട്ടെ ,ആമീൻ.

Wednesday, October 18, 2023

Bibliosmia Writer's Forum**Literature Discussion Party (LDP)* *ചർച്ച: അന്ന കരിനീന: ലിയൊ ടോൾസ്റ്റോയി*

  അൽജിബ്ര ഇന്റലക്ച്വൽ ഹബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബിബ്ലിയൊസ്മിയയുടെ സാഹിത്യാസ്വാദന സംഗമം ഇപ്രാവശ്യം തിരഞ്ഞെടുത്ത, ടോൾസ്റ്റോയിയുടെ "അന്ന കരിനീന" എന്ന പുസ്തകത്തിന്റെ ആഴത്തിലുള്ള വായനയും നിരൂപണവും -23/07/2023 വെള്ളിയാഴ്ച- ഞങ്ങൾ നടത്തുകയുണ്ടായി. 

ലിയോ ടോൾസ്റ്റോയ് എഴുതിയ അന്ന കരിനീനയിൽ ചിന്തയും വികാരവും ബുദ്ധിയും ഹൃദയവും മാംസവും തമ്മിലുള്ള ഒരു അസാധാരണ അനുരഞ്ജനം നമുക്ക് കാണാം. മനുഷ്യ വികാരത്തിന്റെ ഗതിവിധികളെ യഥാക്രമം സൂചിപ്പിക്കുന്ന ഹൃദയം തുടിക്കുന്ന ഗ്രന്ഥം. മനുഷ്യാനുഭവങ്ങളെ ജീവിച്ചു കാണിക്കുന്ന ഓരോരോ കഥാപാത്രങ്ങൾ.


സുന്ദരിയും സമർഥയും കുലീനയും പീറ്റേഴ്സ് ബർഗിൽ ഗവൺമെന്റ് ജോലിക്കാരനായ കരിനീനിന്റെ ഭാര്യയുമായ അന്ന, സഹോദരന്റെ ദാമ്പത്യ ബന്ധം കെട്ടുറപ്പാക്കാൻ പോകുന്ന ഒരു ട്രെയിൻ യാത്രക്കിടയിൽ കണ്ടുമുട്ടിയ വ്രോൺസ്‌കിയുമായി ഹൃദയത്തിൽ വളർന്ന ബന്ധം അവളെ പതിയെ പതിയെ വികാരങ്ങളുടെ അടിമയാക്കിത്തീർത്തു. തനിക്കെവിടെയോ വെച്ച് നഷ്ടമായ സ്നേഹത്തിന്റെ പുനരാവിഷ്ക്കരണമെന്ന തോന്നലിൽ തന്റെ കുടുംബം ഉപേക്ഷിച്ചു പോരാൻ അവളെ പ്രേരിപ്പിച്ചു... എന്നാൽ അതൊരു തെറ്റായിരുന്നു എന്ന് മനസ്സിലാക്കാൻ അവൾക്ക് അധിക സമയം എടുക്കേണ്ടി വന്നില്ല. തന്റെ മകനേയും ഭർത്താവിനേയും പാടെ ഒഴിവാക്കി വന്ന അന്നക്ക് കാലങ്ങൾക്ക് ശേഷം, കാമുകനായ വ്രോൺസ്കിയിൽ നിന്നും അകലേണ്ടി വന്നു... മനസ്സിന്റെ സംഘട്ടനങ്ങൾ... ഒരു മാതാവിന്റെ തേങ്ങലുകൾ... യഥാർത്ഥ സ്നേഹമെന്തെന്ന തിരിച്ചറിവുകൾ... ഒടുവിൽ ജീവൻ അവസാനിപ്പിച്ചതോ? ട്രെയിൻ പാളത്തിൽ...!!
        
           സ്വന്തത്തെ നിയന്ത്രിക്കാനും സ്വപ്നങ്ങൾക്ക് ചുറ്റും വേലി കെട്ടാനും മറന്ന അന്ന സമൂഹത്തിനു മുന്നിൽ പരിഹാസ്യ കഥാപാത്രമായി മാറി. ശുഭ്ര വസ്ത്രത്തിൽ മഷി പുരണ്ടാൽ സംഭവിക്കുന്ന യാഥാർഥ്യത്തിന്റെ മനുഷ്യ കോലങ്ങൾ... പൂർണമായും വെറുപ്പ്‌ തോന്നാൻ കഴിയാത്ത തരത്തിൽ അന്ന വായനക്കാർക്കു മുന്നിൽ സ്ഥാനം പിടിക്കുന്നു.
           ഓരോ വ്യക്തികളും മറ്റുള്ളവർക്ക് വേണ്ടി, സത്യത്തിനു വേണ്ടി, ദൈവത്തിന് വേണ്ടി ജീവിക്കട്ടെ... തനിക്കു മാത്രമായി ജീവിച്ചാൽ സ്വത്വത്തിന്റെ ആത്മാവാണവിടെ ചോർന്നൊലിക്കുന്നതെന്ന സന്ദേശം ഹൃദയത്തിൽ നിക്ഷേപിക്കുന്നതാണ് അന്നാ കരിനീന എന്ന് സംഗമം വിലയിരുത്തി.